Sunday 3 January 2010

പ്രതീക്ഷ

കൊഴിഞ്ഞു വീണ ഒരു വര്‍ഷത്തിന്റെ തിരിഞ്ഞു നോട്ടമല്ല ഇത്..ചെറുതല്ലാത്ത ചില വിടവുകള്‍ പുതിയൊരു താളില്‍ എഴുതിടുന്നു എന്ന് മാത്രം. മെയിലുകളുടെ മാത്രം ഡ്രാഫ്റ്റില്‍ വല്ലതും കുറിച്ച് വക്കുന്നതല്ലാതെ രണ്ടു വര്‍ഷമായി സ്ഥിരമായ ഡയറി എഴുത്ത് നിലചിട്ട്ട്.
തീക്ഷണമായി ഉള്ളെരിഞ്ഞു ചിരിച്ചു തീര്‍ത്ത ഒരു വര്‍ഷമായിരുന്നു കഴിഞ്ഞത്.ഓര്‍ക്കാതെ ചിരിച്ചപ്പോള്‍ അകത്തെ കനലിന്റെ പ്രകാശം വെളിയില്‍ പരന്നുവോ എന്ന് സംശയം. സ്വയം പിന്തിരിഞ്ഞു നോക്കി വിലയിരുത്തുവാനുള്ള അല്‍പ പക്വത ആര്‍ജിച്ച ശേഷമുള്ള, ഒരു പക്ഷെ ഏറ്റവും കലുഷമായ വര്ഷം ആയിരുന്നിരിക്കണം സ്വന്തം കലണ്ടറില്‍ ഇവിടെ ഓടി ക്ഷീണിച്ചു തീര്‍ത്തത്. ഒടുവില്‍ വര്‍ഷാന്ത്യ കണക്കെടുപ്പില്‍ നഷ്ടങ്ങളുടെ പട്ടികയില്‍ അംഗ സംഘ്യ തലയുയര്‍ത്തി നിന്ന, വീഴ്ത്തി തന്നെ പഠിപ്പിച്ചു തന്ന ചില പാഠങ്ങളുടെ ഉത്തരമില്ലാത്ത ചില ചോദ്യങ്ങള്‍, പിരിമുറുക്കങ്ങള്‍ ക്ഷമയുടെ പരിധികള്‍ പരീക്ഷിച്ച, തികച്ചും അസ്വാരസ്യങ്ങള്‍ നിറഞ്ഞ ഒരു മ്ലാന വര്ഷം...

ഒരിക്കലും കൈമോശപ്പെടില്ലെന്നു അഹങ്കരിച്ചുറപ്പിച്ച സ്വകാര്യതകളില്‍ ചിലത് കുളിര് കോരുന്നൊരു പ്രഭാതത്തില്‍ കൈക്കുമ്പിളില്‍ ചെര്ത്തെടുത ജലം ഊര്‍ന്നു പോകുന്നത് പോലെ നഷ്ടപ്പെടുന്നത് നിസ്സഹായമായി നോക്കിയിരിക്കേണ് വന്നു.... - കുഞ്ഞന്‍, സൂര്യകാന്തിപൂവ് പ്രകാശം പരത്തിയ, സ്വകാര്യതയില്‍ ഒരു നുള്ള് ഗര്‍വിന്റെ മേമ്പോടിയുമായി ഞാനെന്നും കൊണ്ട് നടന്ന ഒരു മേല്‍വിലാസം, എല്ലാറ്റിലുമുപരി ഒരു കുന്നോളം ആത്മ വിശ്വാസം... നിരാശ ദീര്‍ഘ നിശ്വാസങ്ങളായി പെയ്തിറങ്ങുമ്പോള് - സമയം, സമ്പത്ത്, സല്‍പ്പേര്..അപഹരിക്കപ്പെട്ടത് പൂര്‍ണമായും തിട്ടപ്പെടുത്തിയിട്ടില്ലെന്നു തോന്നുന്നു.
ചില കുഞ്ഞു സന്തോഷങ്ങള്‍ ഇതില്‍ മങ്ങി പോകാതെ സൂക്ഷിക്കട്ടെ...
മോഹിച്ചു കൊണ്ട് നടന്ന ആദ്യത്തെ വലിയ ക്യാമറ വാങ്ങിയത്, ഒരു കണ്ണടച്ചു പിടിച്ചു തല ചെരിച് ഒരു പടോരുപാട പടങ്ങള്‍ തളരുവോളമെടുതതത്, വൈകിയിരുന്നു ഒരോണ രാത്രിയില്‍ വായനശാലയില്‍ പെരിങ്ങോട് സുബ്രഹ്മണ്യന്‍ ഇടക്കയില്‍് തീര്‍ത്ത മാന്ത്രിക ലയത്തിനിടയില്‍ മിഴാവ് കൊട്ടി ഞരളത്ത് ഹരിഗോവിന്ദന്‍ ഗീതാഗോവിന്ദം ഉതിര്തതപ്പോള്‍് വീണു തുടങ്ങിയ ഇളം മഞ്ഞിനോടൊപ്പം സ്വയം അലിഞ്ഞിരുന്നത്...ഹരിദ്വാറിലെ സ്നാന ഘട്ടത്തില്‍ കൂവള ഗന്ധം പേറുന്ന ആരതിക്കിടയിലൂടെ ഗംഗയുടെ താളത്തില്‍ ചേര്‍ന്ന് നടന്നത്, സ്വയം കുടുക്കി വെച്ചിരുന്ന ഒരു പാട് ഭയങ്ങളില്‍ നിന്നും പതുക്കെ മനസ്സിനെ അടര്ത്തിക്കൊണ്ട് വരുമ്പോള്‍ നിഗൂഡമായി ആനന്ദിച്ചത്... അര്‍ത്ഥമില്ലാത്ത അറിവുകളുടെ കൂമ്പാരത്തില്‍ നിന്നും ജ്ഞാനത്തിന്റെ ചെറു കണങ്ങള്‍ തപ്പിയെടുത്ത് അനന്തമായ സത്യത്തിന്റെ മാസ്മരികതയും കൌതുകവും തിരിച്ചറിയുന്നത് -- എന്നിലെ കൊച്ചു കുട്ടി സുരക്ഷിതനാണെന്ന് തന്നെ തോന്നുന്നു.

പ്രതീക്ഷകളുടെ ഒരു പുതു വര്‍ഷമാണ്‌ പുലര്ന്നതെന്ന് ആത്മാര്‍ഥമായി വിശ്വസിപ്പിക്കട്ടെ..!!