Wednesday 31 July 2013

കുളിക്കാലം

എന്തായാലും മഴ ഇത്തവണ ഒട്ടും മോശമാക്കിയില്ല,
കഴിഞ്ഞ തവണ കുറഞ്ഞു പോയതിന്റെ വാശിയിൽ
തകർത്തങ്ങ് പെയ്യുകയാണ്.


ഇടവത്തിൽ കൃത്യമായെത്തി പതിഞ്ഞ താളത്തിൽ തുടങ്ങിയ മഴ
കർക്കിടകം പകുതിയാകുമ്പോഴേക്കും ഭൂമി മലയാളത്തെ
അങ്ങ് സ്നേഹിച്ച് വീർപ്പുമുട്ടിക്കുകയാണ്.


മഴക്കാലമെന്നാൽ നാട്ടിലെ ബാല്യത്തിന്
ചിറകളിലെ കുളിക്കാലം കൂടിയാണ്, 
തകർത്തു പെയ്ത കർക്കിടക മഴയിൽ
നാടൊട്ടുക്ക് അമ്പലക്കടവുകളും ചിറകളും നിറഞ്ഞു കവിഞ്ഞു.



വടക്കൻ മലബാറിൽ മുക്കിന് മുക്കിന് കാവുകളും ക്ഷേത്രങ്ങളുമാണ്
മിക്കയിടത്തും ചിറയോ കുളമോ ഉണ്ട് താനും
ഒരിടത്തും വൈകുന്നേരങ്ങളിൽ ആളൊഴിയുന്നില്ല.


 പകലിരുളുമ്പോൾ കുളക്കടവുകളിൽ
നീന്തൽ പിള്ളേരുടെ ആരവമാണ്. 

സ്കൂളിൽ പോയി തുടങ്ങിയ പൊടികൾ തൊട്ട്
പ്രായമായവർ വരെ വൈകുന്നേരമായാൽ 
കുളക്കടവുകളിൽ ഹാജർ.



ക്യാമറ കണ്ടാൽ അഭ്യാസങ്ങൾ ഒന്നൂടെ ഉഷാറാകും
സൂചി കുത്തും തിരിഞ്ഞു ചാട്ടവും
സുഹൃത്തിന്റെ തോളിൽ കയറി
നീട്ടി വലിഞ്ഞുള്ള  മലക്കം മറിച്ചിലും കൊഴുക്കും.



 ഉണക്ക തേങ്ങ കെട്ടിയും ട്യൂബിട്ടും 
എന്തിനു പ്ലാസ്റ്റിക്ക് കുപ്പികളിൽ കയറിട്ട് ചേർത്തും
നീന്തൽ പഠനത്തിന്റെ ആദ്യാക്ഷരങ്ങൾ കുറിക്കുന്നതും
ഇവിടെയൊക്കെ തന്നെ. 


വെള്ളത്തിൽ  കളിക്കുമ്പോൾ  സമയം പോകുന്നതറിയില്ല,
അല്ലെങ്കിലും മഴക്കാലത്ത് വേറെ എന്ത് കളിക്കാനാണ്?
 സ്കൂൾ വിട്ടെത്തിയാൽ ഒരു തോർത്തുമെടുത്ത്
നേരെ കുളത്തിലേക്ക് തന്നെ.  


അഭ്യാസം കാണിക്കാൻ മുതിർന്നവരും മോശമല്ല
കുളത്തിനു നടുവിൽ മിനുട്ടുകളോളം മലർന്നു കിടന്നു പോസ് ചെയ്ത ശേഷം
ഒടുവിൽ ഫെയിസ്‌ ബുക്കിൽ പോസ്റ്റ്‌ ചെയ്യാൻ ഫോട്ടോ അയച്ചു തരേണ്ട
ഇമെയിൽ അഡ്രസ് പറഞ്ഞു തരാനും മറക്കുന്നില്ല ഇവർ.


തൃക്കരിപ്പൂർ ചക്രപാണി ക്ഷേത്രക്കുളത്തിൽ നിന്നുള്ള
ചില മഴക്കാല ചിത്രങ്ങൾ

Wednesday 24 July 2013

നാലു മണിപ്പൂവ്


മഴയോട് കിന്നരിച്ച്,
അഞ്ചു മണി നേരത്ത്.  

Thursday 18 July 2013

പകിട


കളിയും കാര്യവും  - രണ്ട് ജയ്പൂർ ചിത്രങ്ങൾ
(രാജാ മാൻസിംഗ് കോട്ടയിൽ നിന്ന്)

Saturday 13 July 2013

മാസ്റ്റർ

ഇക്കഴിഞ്ഞ ജൂൺ മാസം,
മഴ കോരിച്ചൊരിയുന്ന ഒരു വെള്ളിയാഴ്ച,
മൂന്നു കൂട്ടുകാരോടൊത്ത് പറശ്ശിനിയിൽ പോയതായിരുന്നു.
മടപ്പുരയിൽ ചായ കുടിക്കാനിരിക്കുന്ന ഹാളിന്റെ മുകളിൽ ഒരു മിന്നായം പോലെ കണ്ടതേ ഉള്ളൂ,
ഞങ്ങൾ ഓടി ചെന്നു കയറി നോക്കുമ്പോൾ
നിറഞ്ഞു ചിരിച്ചു കൊണ്ട് അവിടെ ഇരിക്കുന്നു,
മഹാനടൻ! 
 ഒറ്റ കാഴ്ചയിൽ തന്നെ ഞങ്ങളെ തിരിച്ചറിഞ്ഞു.
കൈ പിടിച്ച് അടുത്തിരുത്തി വിശേഷങ്ങൾ ചോദിച്ചു.
കോടതി ഉത്തരവ് പ്രകാരം രണ്ടാഴ്ചയിലൊരിക്കൽ മടപ്പുരയുടെ ഭണ്ഡാരം തുറക്കുമ്പോൾ
മാഷിന്റെ സാന്നിധ്യം വേണമത്രെ.
നിരീക്ഷകനായി വന്നതാണു.
 പഴയ ഹൈസ്കൂൾ ക്ലാസ്സിൽ ഷേക്സ്പിയറായും വേർഡ്സ് വെർത്തായുമെല്ലാം
നിമിഷാർദ്ധം കൊണ്ട് ഭാവപ്പകർച്ച സംഭവിക്കുന്ന
ചൈതന്യവത്തായ ആ മുഖം
അല്പ നേരം നീണ്ട കുശലാന്വേഷണത്തിനിടെ
അരണ്ട വെളിച്ചത്തിൽ നോക്കിയിരുന്നു.
 
 ഒരു മാറ്റവുമില്ല, എല്ലാം പഴയതു പൊലെ തന്നെ.
കേൾവി മാത്രം കുറവുണ്ട്‌.,
പക്ഷേ ധിഷണ ഇപ്പോഴും മൂർച്ചയുള്ളതു തന്നെ.
ഒരു തവണ കേട്ടാൽ തന്നെ ഓർമ്മയിൽ നില്ക്കുന്ന സ്വഭാവത്തിനു
മാറ്റമൊന്നും സംഭവിച്ചിട്ടില്ല.
പത്തു പതിനഞ്ചു മിനുട്ട് മാത്രം നീണ്ട കൂടിക്കാഴ്ചക്കു ശേഷം
നിറഞ്ഞ മനസ്സോടെ തിരിച്ചിറങ്ങുമ്പോൾ
'റെൻ ആന്റ് മാർട്ടിൻ' ഗ്രാമർ 
പഠിത്തത്തിൽ സ്കൂളിൽ നിന്നു കിട്ടിയ കിഴുക്കിന്റെ ഓർമ്മകളായിരുന്നു
തല നിറയെ.


ചിത്രത്തിൽ : കഥകളി നടനും അദ്ധ്യാപകനുമായ കെ വി കൃഷ്ണൻ നായർ
(മുൻ പ്രിൻസിപ്പാൾ - മൂത്തേടത്ത് ഹൈസ്കൂൾ, തളിപ്പറമ്പ് / വിദ്യാധിരാജ സ്കൂൾ അന്നൂർ, പയ്യന്നൂർ)    

Saturday 6 July 2013

മഴ..


..തന്റെ കഥ
ഇടയ്ക്കൊന്നു
പറഞ്ഞു നിർത്തിയപ്പോൾ
മിച്ചം വന്നത്.