Thursday 29 August 2013

സ്നേഹത്തിന്റെ മറ്റൊരു ദിനത്തിന് ധന്യവാദമർപ്പിക്കുമ്പോൾ

"സ്നേഹിക്കുമ്പോൾ ആഗ്രഹങ്ങൾ ഉളവാകുന്നുവെങ്കിൽ, 
ഇവയായിരിക്കട്ടെ നിന്റെ ആഗ്രഹങ്ങൾ:
ഇരവിനോട് അഭിരാമഗീതം പാടിയൊഴുകുന്ന അരുവിയായി അലിയുവാൻ 
അതിവിലോലതയുടെ വേദനയെന്തെന്നറിയുവാൻ,
സ്നേഹത്തെ കുറിച്ചുള്ള ആത്മബോധത്താൽ വ്രണിതമാകുവാൻ
അങ്ങനെ സ്വന്തം ഇച്ഛയാൽ സന്തോഷപൂർവ്വം രക്തം ചിന്തുവാൻ.

ചിറകാർന്ന ചിത്തത്തോ
ടെ പുലർവേളയിലുണർന്ന്, 
സ്നേഹത്തിന്റെ മറ്റൊരു ദിനത്തിന് ധന്യവാദമർപ്പിക്കുവാൻ,
മധ്യാഹ്ന വിശ്രാന്തിയിൽ, സ്നേഹത്തിന്റെ നിർവൃതിയെ പറ്റി ധ്യാനിക്കുവാൻ,
സായന്തനത്തിൽ കൃതജ്ഞതാനിർഭരനായി വീടണയുവാൻ
പിന്നെ പ്രിയപ്പെട്ടവൾക്കായി, ഹൃദയത്തിൽ ഒരു പ്രാർത്ഥനയും 
ചുണ്ടത്തൊരു അപദാനഗീതവുമായി ഉറങ്ങുവാൻ"              

ഖലീൽ ജിബ്രാൻ - 'പ്രവാചകൻ'
(പരിഭാഷ - കെ ജയകുമാർ)

Sunday 18 August 2013

രാജസ്ഥാൻ

കത്തുന്ന സൂര്യനെ മനസാ വരിക്കാനായി ഉത്തരേന്ത്യൻ സ്ത്രീകൾ
കടും വർണ്ണങ്ങളെ പ്രണയിക്കുകയാണെന്ന് ചിലപ്പോൾ
 തോന്നാറുണ്ട്.

മഞ്ഞയുടെയും ചുകപ്പിന്റെയും ഉത്സവമേളം തീർത്ത്
ലെഹംഗയും ചോലിയും ധരിച്ച് 
ഉരുകിയൊലിക്കുന്ന വെയിലിൽ
നിസ്സംഗം നടന്നു നീങ്ങുന്ന ഇവരെ കാണുമ്പോൾ 
നിശ്ചലമായ ഒരു തടാകത്തിൽ നിലാവിൽ ഒഴുകി നടക്കുന്ന
അരയന്നങ്ങൾ പോലെ തോന്നും.

രാജസ്ഥാനിൽ ഇതുവരെ ഒറ്റത്തവണ മാത്രമേ പോകാൻ പറ്റിയിട്ടുള്ളൂ, 
ആദ്യ കാഴ്ചയിൽ തന്നെ
രജപുത് അംഗനമാരുടെ ജയ്പൂർ
കടും നിറങ്ങൾ കൊണ്ട് മനസ്സ് കീഴടക്കിക്കളഞ്ഞു.

ജോധ്പൂരും ജയ്സാൽമീറും മോഹിപ്പിച്ചു കൊണ്ട് ഇപ്പോഴും ബാക്കി നിൽക്കുന്നു.

(ചിത്രങ്ങൾ - ജയ്പൂർ രാജാ മാൻസിംഗ് കോട്ടയിൽ നിന്ന്)