Thursday 26 July 2012

ചെറുമഴക്കാലം

പെരുമഴ കൂടാതെ കര്‍ക്കിടകം 10 ഉം കഴിയുന്നു..

എത്ര മഴയേറ്റിട്ടും അലിവില്ലാതായിപ്പോകുന്ന
മലയാളിയോടുള്ള പരിഭവം പോലെ .....

 മഴയുടെ ഒളിച്ചു കളി ഇനിയും മാറുന്നില്ല...


 വരുതിയുടെ ദിനങ്ങള്‍ക്കായി  കരുതിയിരിക്കാനുള്ള ഓര്‍മ്മപ്പെടുത്തലുമായി
മലയാളത്തിനിത് ചെറുമഴക്കാലം..!

Saturday 30 June 2012

സര്‍ഗാത്മകത



വസ്തു സാക്ഷാത്കാരത്തിന്, ഉള്‍ക്കാഴ്ച്ചയ്ക്ക്, അടിസ്ഥാനം എന്ത്?
 
ലോകം കാണുകയും ശാസ്ത്രം പഠിക്കുകയും അന്യരുടെ കലാ സൃഷ്ടികള്‍ ആസ്വദിക്കുകയും അഭ്യസിക്കുകയും ആണോ? ഇവ ഓരോന്നും കലാ ജീവിതത്തെ പുഷ്ടിപ്പെടുത്തുമെങ്കിലും അതിന്റെ നിയാമാകമായ ശക്തി ഇവയല്ല. എല്ലാ പര്യടനപ്രിയരും പണ്ഡിതന്മാരും ഗ്രന്ഥ പാരായണക്കാരും കലാകാരന്മാരായിട്ട് നാം കാണാറില്ല. സാക്ഷാല്‍ക്കാരത്തിന്റെ ശരിയായ അടിസ്ഥാനം ശക്തിയാണെന്നു മമ്മടഭട്ടനും പ്രതിഭയാണെന്ന് ജഗന്നാഥ പണ്ഡിതരാജനും ജീനിയസ് ആണെന്ന് ഹെര്‍ബര്‍ട്ട് റീഡും പറയുന്നു. കാട്ടാളന്‍ (വാല്മീകി) ആദികാവ്യം സൃഷ്ടിക്കുകയും കുരുടന്‍ (മില്‍ട്ടന്‍) ഇതിഹാസങ്ങള്‍ രചിക്കുകയും ചെകിടന്‍ (ബീഥോവന്‍) വിമോഹനഗാനങ്ങള്‍ ആലപിക്കുകയും ചെയ്ത കഥകള്‍  വായിക്കുമ്പോള്‍ നാം മമ്മടാദികളെ വിശ്വസിച്ചു പോകുന്നു.

നിഗൂഡവും നിസ്സര്‍ഗസിദ്ധവും നിര്‍മ്മാണത്വരമാണവുമായ ഒരു കിഴിവിനെയാണ് അവര്‍ ശക്തി മുതലായ പദങ്ങളാല്‍ ഉന്നം വെയ്ക്കുന്നത്. ഒരു കാവ്യം രചിക്കുകയാണെങ്കില്‍, കവിയുടെ ഉള്ളിലുള്ള വസ്തുവിഷയകമായ ഭാവത്തെ ഏറ്റവും സമഞ്ജസമായി ഉന്മീലനം ചെയ്യത്തക്കവണ്ണം അതിലെ പദങ്ങളും വൃത്താലങ്കാരാദികളും യോജിച്ചു പ്രവര്‍ത്തിക്കുവാന്‍ വെറും ലോകാവലോകനമോ ശാസ്ത്ര പാണ്ഡിത്യമോ കാവ്യാനുശീലനമോ രചനാഭ്യാസമോ ഇവയുടെ ഒത്തൊരുമയോ ഉണ്ടായാല്‍ പോരാ മറ്റൊന്ന് കൂടി വേണം. അതുണ്ടായാല്‍ കാവ്യഘടനയ്ക്കനുകൂലമായ നിലയില്‍ ശബ്ദാര്‍ത്ഥങ്ങള്‍ ഉപസ്ഥിതി ചെയ്തുകൊള്ളും. ഇല്ലെങ്കില്‍ കവിതയുടെ സാമ്രാജ്യത്തില്‍ അര്‍ത്ഥനാശമായിരിക്കും ഫലം.

കാവ്യവൃത്തത്തെ നിര്‍മ്മിക്കുന്നത് കവിയുടെ പ്രതിഭയാകുന്ന കേന്ദ്രവും ദര്‍ശനമാകുന്ന പരിധിയുമാണ്; അതിനുള്ളിലുള്ള പദ-വാക്യ-ചഛന്ദസ്സ് - അലങ്കാരാദികളുടെ കൊച്ചു 'ചതുരത'കളല്ല. പ്രതിഭയും ദര്‍ശനവുമില്ലാത്ത കവി ഉറവും ഒഴുക്കുമില്ലാത്ത നദി പോലെ ദയനീയനാകുന്നു.

'ദര്‍ശനവും ആവിഷ്കരണവും' എന്ന വിഷയത്തില്‍ സുകുമാര്‍ അഴീക്കോട് ('ആശാന്റെ സീതാകാവ്യം')           

Saturday 5 May 2012

22 ഫീമെയില്‍ കോട്ടയം

ടെസ്സയെയും സിറിളിനെയും ഇന്നലെയാണ് കണ്ടത്:
"അന്ധകാരത്തില്‍ വെള്ളിടിയേറ്റു
വെന്തെരിയും മരങ്ങള്‍ നാം
വ്യോമസീമയില്‍പ്പാഞ്ഞുപോകുന്ന
ധൂമകേതുക്കളാണു നാം
ഇന്നൊരേ ദുര്‍വിധിയുടെ കയ്യില്‍
മിന്നുമമ്പിന്‍ മുനകള്‍ നാം.

ഇന്നൊരേ കയ്യിലെക്കടിഞ്ഞാണില്‍
നമ്മള്‍ രണ്ടു കുതിരകള്‍
ഒറ്റലാടത്തിനാല്‍ക്കുതിപ്പിച്ചു
വിട്ട രണ്ടു കുതിരകള്‍

ഏക ദൃശ്യത്തെയുറ്റുനോക്കുന്ന
മൂകമാം രണ്ടു കണ്ണുകള്‍
സ്വപ്നമൊന്നിനെസ്സംവഹിക്കുവാന്‍
നീര്‍ത്ത രണ്ടു ചിറകുകള്‍
നിത്യ സൌന്ദര്യം നിദ്രകൊള്ളുന്ന
ഭദ്രമാം കല്ലറയ്ക്കുമേല്‍
ദുഖസാന്ദ്രമാം കണ്ണുകളോടെ
കാത്തിരിക്കുമാത്മാക്കള്‍ നാം.

ചുണ്ടുകള്‍ കൊണ്ടൊരേ രഹസ്യത്തെ-
പ്പങ്കിടുന്നവരാണു നാം
തോറ്റു തമ്മില്‍ക്കടങ്കഥയാകു -
മൊറ്റ വേതാളമാണു നാം.

വാസ്തവത്തിലൊരേ കുരിശിന്റെ
നീര്‍ത്തിയ രണ്ടു കൈകള്‍ നാം"
[യോചിസ്ലാവ് ഇവാനോവ്  - 'പ്രണയം' (1901) വിവര്‍ത്തനം : ചുള്ളിക്കാട്  ~ മാതൃഭൂമി ആഴ്ചപ്പതിപ്പ് - 90:08]

വെറുമൊരു പെണ്ണായ ടെസ്സ തന്റെ വല മുറിച്ചു കടന്നപ്പോള്‍ വീണ തുള പുരുഷ പ്രേക്ഷകന്റെ ഇന്നോളമുള്ള ഗര്‍വ്വിനു മീതെയാണ്. പെണ്ണിന് ആത്യന്തികമായി നഷ്ടപ്പെടാന്‍ ഒന്നുമില്ലെന്നും ഒറ്റ ലാടത്തില്‍ കുതിപ്പിച്ചു വിട്ട കുതിരകളില്‍ തോറ്റത് താന്‍ മാത്രമാണെന്നും പാവം തിരിച്ചറിഞ്ഞു.
ക്യാനഡയിലുള്ള അവളോട് ഇപ്പോഴൊരുപക്ഷേ വരിയുടക്കപ്പെട്ട സിറിളിനു പ്രണയം തോന്നിത്തുടങ്ങിയിട്ടുണ്ടാകും !!   

Sunday 15 April 2012

കണ്വ കന്യ


"വെണ്‍നര കലര്‍ന്നവളല്ല നീയെന്‍ കണ്ണിന്നു
'കണ്വമാമുനിയുടെ കന്യ'യാമാരോമാലാള്‍;
പൂനിലാവണിമുറ്റമല്ലിതു, ഹിമാചല സാനുവിന്‍
മനോഹര  മാലിനീ നദീതീരം.

വ്യോമമല്ലിത്  സോമ താരകാകീര്‍ണ്ണം, നിന്റെ
യോമന വനജ്യോത്സ്ന പൂത്തുനില്‍ക്കുവതല്ലോ
നിഴലല്ലിത് നീളെ പുള്ളിയായ് മാഞ്ചോട്ടില്‍ നിന്നിള -
മാന്‍ ദീര്‍ഘാപാംഗന്‍ വിശ്രമിക്കുകയത്രേ!

പാടുക സര്‍വാത്മനാ ജീവിതത്തിനെ സ്നേഹി-
ച്ചീടുവാന്‍ പഠിച്ചോരീ  നമ്മുടെ ചിത്താമോദം
ശുഭ്രമാം തുകില്ത്തുമ്പില്‍ പൊതിഞ്ഞു സൂക്ഷിക്കുമീ-
യപ്സരോവധു തിരുവാതിര തിരിക്കവേ.

നാളെ നാം നാനാതരം വേലയെക്കാട്ടും പകല്‍ -
വേളയില്‍ ക്ഷീണിച്ചോര്‍മ്മിച്ചന്തരാ ലജ്ജിക്കുമോ?
എന്തിനു? മര്‍ത്യായുസ്സില്‍ സാരമായതു ചില
മുന്തിയ സന്ദര്‍ഭങ്ങള്‍, അല്ല മാത്രകള്‍ മാത്രം.

ആയതില്‍ ചിലതിപ്പോള്‍ ആടുമീ ഊഞ്ഞാലെണ്ണീ
നീയൊരു പാട്ടും കൂടി പാടിനിര്‍ത്തുക പോകാം."

-- 'ഊഞ്ഞാലില്‍'  : വൈലോപ്പിള്ളി --