Wednesday 11 August 2010

മൂന്നാമതൊരാള്‍

"അച്ഛാ"
"പറഞ്ഞോളു"
"നാളല്ലേ നമ്മള്‍ മടങ്ങാ"
"നാളെ ഊണ് കഴിഞ്ഞിട്ട്"
"മടങ്ങുമ്പൊഴെ, ത്രിശൂരിന്നു എനിക്കൊരു തോക്ക് വാങ്ങി തരണം ട്ടോ"
"തരാം"
"ഓ തരാം. ന്നിട്ട് ത്രിശൂരെത്യാല്‍ അച്ഛന്‍ പറയും, സമയല്യ ഉണ്ണി പിന്നെ ആവാം ന്നു, അങ്ങനെ പറഞ്ഞാ നാളെ ഞാന്‍ കാണിച്ചു തരാം"

തണുത്തും ചീര്‍ത്തും കിടക്കുന്ന ഇരുട്ടില്‍ ചവിട്ടി ഞങ്ങള്‍ നടന്നു.
അങ്ങനെ നടന്നു കൊണ്ടിരിക്കുമ്പോള്‍ ഒരു കാല്‍പ്പെരുമാറ്റം പിന്നില്‍ കേള്‍ക്കുന്നതായി എനിക്ക് തോന്നി. വഴിയിലെ പൊടിമണലിൽ ചെരിപ്പ് ഉരയുന്ന പോലെ. ഞങ്ങളോടൊപ്പം ആ ശബ്ദം നടക്കുന്ന പോലെ.

പിന്നാക്കം നോക്കി ഇരുട്ടിനോട് ഞാന്‍ ചോദിച്ചു:
"ആരാ അത്?"
മറുപടിയൊന്നും കേട്ടില്ല.
എന്നാലും ഒരു മൂന്നാമന്‍ ഞങ്ങളുടെ കൂടെ നടക്കുന്നുണ്ടെന്ന് തോന്നി.

രണ്ടു വർഷം മുന്‍പത്തെ ഒരു തിരിച്ചു പോക്ക്, അന്ന് ഞങ്ങള്‍ മൂന്നു പേരുണ്ടായിരുന്നു.
അന്നും ഉണ്ണി ശാഠ്യം പിടിച്ചു:
"വെള്ളത്തിലോടുന്ന ഒരു ബോട്ട്"
പാലക്കാടന്‍ ബസ്സു പിടിക്കാനുള്ള ധൃതിയിലായിരുന്ന ഞാന്‍ അവനോട് അന്ന് ദേഷ്യപ്പെട്ടു.
അപ്പോള്‍ മൂന്നാമത്തെ ആള്‍ പറഞ്ഞു:
"അവനു എന്താച്ചാ വാങ്ങിക്കൊടുക്കു ഏട്ടാ. ന്നിട്ട് ബസ്സ് നോക്ക്യാ പോരെ. ന്തിനാത്ര്യ ധൃതി?"
അന്നേരം ഞാന്‍ ഉണര്‍ന്നു. ഇന്നു പൊടിമണലിൽ കാലുരയുന്ന ശബ്ദം പിന്തുടരുമ്പോള്‍ വീണ്ടും ഉണരുന്നു.
ഞാന്‍ ഉണ്ണിയെ ഒന്നുകൂടി ചേര്‍ത്ത് പിടിച്ചു കൊണ്ട് പറഞ്ഞു:
"നാളെ ത്രിശൂരുന്നു തോക്ക് വാങ്ങിത്തരാട്ടോ."
പിന്നെയും ഓരോന്ന് വിചാരിച്ചു കൊണ്ട് ഞങ്ങള്‍ നടന്നു.

******************************************************

"നാളെ എന്നേം ഉണ്ണിയേം നേരത്തെ വിളിക്കണം ട്ടോ അമ്മെ"
"അത്ര നേരത്തെ മടങ്ങണോ?"
"മടങ്ങാനല്ല. അമ്പലത്തില് കുളിച്ചു തൊഴാനാ"

അമ്മ ഇത്തിരി നേരത്തേക്ക് എന്നെത്തന്നെ നോക്കിയിരുന്നു. എന്തോ പറയാന്‍ ഭാവിച്ചതായിരുന്നു. അതെന്തായിരുന്നു എന്ന് അമ്പലത്തില്‍ പോവാന്‍ തിടുക്കം കാണിക്കാത്ത എനിക്ക് ഊഹിക്കാവുന്നതേയുള്ളൂ.
പക്ഷെ അമ്മ ഒന്നും പറഞ്ഞില്ല. അമ്മയുടെ നോട്ടം മെല്ലെ താണു. പറയാന്‍ വന്ന വാക്കുകള്‍ അമ്മയുടെ തൊണ്ടയിലൂടെ താഴോട്ടിറങ്ങുന്നത് ഞാന്‍ കണ്ടു.
അമ്മ പോരുളറിഞ്ഞു.
അമ്മയുടെ കണ്ണില്‍ വെള്ളം കിനിഞ്ഞു.

തെക്കിനിയില്‍ ഉറങ്ങിക്കഴിഞ്ഞിരുന്ന ഉണ്ണി ഉറക്കത്തിലെന്തോ പറഞ്ഞു.
ഞാന്‍ പഴയപോലെ പത്തായപ്പുരയിലെക്ക് പോയി.
പുരാതനമായൊരു മണം അവിടെ നിറഞ്ഞിരുന്നു. മാറാല കെട്ടിയ തട്ടില്‍ കാലം തല കീഴായി തൂങ്ങിക്കിടന്നു.

ആരും വിളിക്കാതെ തന്നെ അതി രാവിലെ ഞാനുണര്‍ന്നു. ഒരു ഉള്‍വിളി കേട്ടിട്ടെന്ന പോലെ ഉണ്ണിയും ഉണര്‍ന്നു.
ഞങ്ങള്‍ അമ്പലക്കുളത്തില്‍ കുളിച്ചു. ഈറനോടെ സന്നിധിയില്‍ ചെന്നു.
ഭഗവതി എന്നെ തന്നെ നോക്കിക്കൊണ്ടിരുന്നു.
"ഭഗോതി, അടിയനും കുട്ടിയും വന്നിരിക്കുന്നു"
ഇന്നു ചോതിയാണ്.

"ഉണ്ണീ നല്ലോണംതൊഴണം ട്ടോ"
ഉണ്ണി കണ്ണടച്ചു കൈകൂപ്പുന്നു.
എനിക്ക് അപേക്ഷിക്കാനെന്താനുള്ളത്?
ഭഗോതി ഇമ വെട്ടാതെ എന്നെത്തന്നെ നോക്കുകയാണ്.
ഞാന്‍ വിളിച്ചു
"ഭഗോതീ........"
വീണ്ടും വിളിച്ചു:
""എന്റെ അമ്മെ......."
അമ്മയ്ക്കെല്ലാം മനസ്സിലാകുമല്ലോ
മുഴുമിക്കാത്ത ആ അപേക്ഷയില്‍ എന്റെ എല്ലാ അപെക്ഷയുമുണ്ടായിരുന്നു.
ഭഗോതി എന്റെ അപേക്ഷയറിഞ്ഞു കണ്ണടച്ചു.

അമ്പലത്തില്‍ നിന്ന് മടങ്ങുമ്പോള്‍ പിന്നില്‍ പോടിമണലില്‍ കാലുരയുന്ന ശബ്ദം.
ഞാന്‍ ഉണ്ണിയോട് പറഞ്ഞു.
"തൃശൂര് നിന്ന് നിനക്കിഷ്ടമുള്ളതൊക്കെ വാങ്ങിത്തരാട്ടോ"

'മൂന്നാമതൊരാള്‍ - മുണ്ടൂര്‍ കൃഷ്ണന്‍ കുട്ടി

No comments: